തിരുവനന്തപുരം : മൂല്യം നിർണയം നടത്തിയതിന്റെ പരിശോധനക്കാണ് എസ്ഐടി ഇടപെടൽ. പരീക്ഷാ രേഖകളുടെ സർട്ടിഫൈഡ് കോപ്പിയ്ക്കായി ക്രൈംബ്രാഞ്ച് ഉടൻ കത്ത് നൽകും. ഉത്തരക്കടലാസ്, ഉത്തരസൂചിക, മറ്റു പരീക്ഷ അനുബന്ധ രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ആവശ്യപ്പെടുക. 90 പരീക്ഷകളിലെ പരാതികളിലും പരിശോധന ഉടൻ. പരാതികൾ വിശദമായി പരിശോധിച്ച് കേസെടുക്കാനാണ് എസ്ഐടി നീക്കം. പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്. ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർത്ഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിൻ്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്.





























