പത്തനംതിട്ട : മേലെ വെട്ടിപ്പുറത്ത് നിർമ്മാണത്തിലുള്ള സുബല പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതിയായി. നഗരസഭ അമൃത് പദ്ധതിയിലൂടെ സമർപ്പിച്ച 75 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്. പത്തനംതിട്ട എൽ എസ് ജി ഡി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് സാങ്കേതിക അനുമതി നൽകിയത്. പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലാണ് പാർക്ക്. സുബല കോംപ്ലക്‌സിലെ പാർക്കിന്റെ തടാകത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടുന്ന പ്രവർത്തി പൂർത്തീകരിക്കുന്നതിനും തടാകത്തിനു ചുറ്റും ടൈൽ പാകി നടപ്പാത നിർമ്മിക്കുന്നതിനും ആണ് നഗരസഭപദ്ധതി തയ്യാറാക്കിയത്. പാർക്കിന്റെ പുനരുദ്ധാരണത്തിന് അമൃത് പദ്ധതിയിൽ സഹായം നൽകാമെന്ന് പട്ടികജാതി വകുപ്പിനെ നഗരസഭ അറിയിച്ചിരുന്നു.
സുബല പാർക്കിന്റെ ഉടമസ്ഥാവകാശം പട്ടികജാതി വകുപ്പിന് ആയതിനാൽ നഗരസഭ നൽകുന്ന ഫണ്ട് ഉപയോഗിച്ച് പ്രവർത്തികൾ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ അനുമതി നൽകാനുള്ള കാലതാമസത്തിന് ഇടയാക്കി. തുടർന്ന് 2023 ഏപ്രിൽ മാസത്തിൽ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നഗരസഭചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഉത്തരവ് നൽകിയത്. എന്നാൽ നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നൽകിയത്. എന്നാൽ നിർമ്മിതികേന്ദ്രം നിർമ്മാണ ചുമതല ഏറ്റെടുത്തില്ല. വീണ്ടും നഗരസഭപട്ടികജാതി വകുപ്പിനെ സമീപിച്ചു. അമൃത് പദ്ധതിയിലൂടെ ലഭിച്ച തുക നഷ്ടപ്പെടുമെന്നും വകുപ്പിനെ നഗരസഭ അറിയിച്ചു. നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് നിർമ്മാണ ചുമതല കൂടി നഗരസഭയെ ഏൽപ്പിക്കാൻ പട്ടികജാതി വകുപ്പ് തീരുമാനിച്ചത്. ജൂൺമാസം 30നാണ് സാങ്കേതിക അനുമതി ലഭിച്ചത്. ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചതായും മഴകുറയുന്നതോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.





























