ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി. ചന്ദൗലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. അടുത്തിടെ മിർസാപൂരിലുള്ള അമ്മയുടെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു പെൺകുട്ടി. അവിടെ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെതിരെ അമ്മ ഉപദേശിക്കുകയും വഴക്കു പറയുകയും ചെയ്തിരുന്നു.ഇതിൽ മനംനൊന്താണ് പെൺകുട്ടി അമ്മയുടെ ഗ്രാമത്തിലുള്ള കനാലിലേക്ക് ചാടിയത്.
ബുധനാഴ്ച രാവിലെ ചന്ദൗലിയിലെ അലിനഗർ ഗോധാന ഗ്രാമത്തിന് സമീപമുള്ള പാലത്തിന് താഴെ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിനടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.





























