നാഗ്പൂർ: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു. നാഗ്പൂരിന്റെ ദക്ഷിണ മേഖലയായ ദിഗോരിയിലെ വാടക അപ്പാർട്മെന്റിൽ 24 മണിക്കൂറോളം വിദ്യാർഥിയെ ബന്ധിയാക്കി വച്ചതിന് ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി പോലീസെത്തിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. 20കാരനായ നിർഭയ് പഖാരെ ആണ് കേസിലെ പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് മാനേജ്മെന്റ് ബിരുദ വിദ്യാർഥിയായ പഖാരയുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്. പഖാരെ കഴിഞ്ഞ വർഷം മേയിൽ ‘ആകാശ് മെഹ്റ’ എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. ഇതുവഴിയാണ് ഇയാൾ വിദ്യാർഥിയുമായി പരിചയപ്പെട്ടത്. പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും അവളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ വിളിക്കുന്ന ഇടങ്ങളിലേക്ക് എത്തണമെന്നും പ്രതി വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു.
മുൻപ് ഒരു ഹോട്ടലിൽ വെച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയിരുന്നെന്നും അവിടെവച്ച് പ്രതി വിദ്യാർഥിയെ ഉപദ്രവിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. താനെയിൽ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രകളിൽ വിദ്യാർഥിയെ ഉപദ്രവിക്കാമെന്ന് പ്രതി കരുതിയിരുന്നു. ഇതിനായാണ് ദിഗോരിയിൽ അപ്പാർട്ട്‌മെന്റ് വാടകയ്‌ക്ക് എടുത്തതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇയാൾ പെൺകുട്ടിയെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. എന്നാൽ ഇത്തവണ അവളെ വിട്ടയച്ചില്ല. തിങ്കളാഴ്ചയായിട്ടും വിദ്യാര്‍ഥിയെ കാണാതായതോടെ അവളുടെ പിതാവ് പോലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി പരുക്കുകളുണ്ടായിരുന്നു. വിദ്യാർഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.



























