തിരുവനന്തപുരം: 16 വയസുകാരിയായ പ്ലസ് ടു വിദ്യാർഥിനിയെ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർഥിനിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാത്തുനിന്നാണ് പ്രതി ആക്രമിച്ചതെന്ന് വിവരമുണ്ട്. വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ സമയത്താണ് സംഭവം നടന്നത്. കത്തികൊണ്ട് മുഖത്തും കഴുത്തിനുമാണ് കുത്തേറ്റത്. കഴുത്തിന്റെ പിൻഭാഗത്തെ മുറിവ് ആഴത്തിലുള്ളതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് പിടിവലിയുടെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിന് ശേഷം പ്രതി കാറിൽ രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ ഓടിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.





























