മല്ലപ്പള്ളി: കോട്ടാങ്ങൽ ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമണിമലയാറിന് കുറുകെ ശാസ്താംകോയിക്കൽ തേലപ്പുഴക്കടവിൽ നിർമ്മിച്ച തൂക്കുപാലം തുരുമ്പെടുത്ത് നശിക്കുന്നു. 2012 ൽ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കെൽ ആണ് പാലം നിർമിച്ചത്. 122 മീറ്റർ നീളവും 1.20 വീതിയുമുള്ള പാലത്തിൻ്റെ ഇരുകരകളിലുമുള്ള തൂണുകളിലും ഇതുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് കമ്പികളിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലികളിലും നടപ്പാതയിലെയും പെയിൻ്റ് ഇളകിമാറി തുരുമ്പ് വ്യാപിച്ചിരിക്കുകയാണ്. രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലം ഇപ്പോൾ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. തുണുകളിൽ തുരുമ്പ് വ്യാപിക്കുന്നത് അപകട ഭീഷണിയുമാണ്. ഒരേ സമയം നിശ്ചിത യാത്രക്കാർ മാത്രമേ കയറാൻ പാടുള്ളു എന്ന് നിബന്ധനയുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല.
വായ്പൂര് എൻ.എസ്.എസ് ഹൈസ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, നിരവധി ആരാധനാലയങ്ങൾ, എന്നിവിടങ്ങളിൽ പോകുന്നതിന് ഇരുകരളിലെയും വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് തൂക്കുപാലത്തെ ആശ്രയിക്കുന്നത്. ഇരുമ്പ് പട്ടകളിൽ തുരുമ്പ് വ്യാപിച്ച് ഇളകി തുടങ്ങിയതോടെ കാൽ തട്ടി പരുക്ക് പറ്റുന്നതിനും സാധ്യത ഏറെയാണ്. മുൻപ് ജില്ലാ പഞ്ചായത്തിൽ നിന്നുള്ള തുക ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയതല്ലാതെ യാതൊരു പണിയും നടത്തിയിട്ടില്ല. ഇപ്പോൾ അധികൃതരുടെ അവഗണനയിലാണ് പാലം. അവധി ദിവസങ്ങളിലും മറ്റും തൂക്കു പാലം കാണുന്നതിന് എത്തുന്നവരുടെ എണ്ണവും വർധിച്ചു വരുകയാണ്. തൂക്കുപാലത്തിൻ്റെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.






























