ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ടെലഗ്രാമിന്റെ ഹര്‍ജി നാളെ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നാളെ കേന്ദ്രസര്‍ക്കാരിന്റെ വാദം കൂടി കേട്ടായിരിക്കും കോടതി ഹര്‍ജിയില്‍ തീരുമാനമെടുക്കുക. ആപ്പ് നിരോധിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ് എന്നാണ് ടെലഗ്രാം കോടതിയില്‍ വാദിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ചാനലുകള്‍ പൂട്ടിയെന്നും കാടടച്ചുളള നിരോധനമല്ല വേണ്ടതെന്നും ടെലഗ്രാം കോടതിയില്‍ പറഞ്ഞു. മനസ് അർപ്പിക്കാതെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും ടെലഗ്രാമിനെ രാജ്യത്താകെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തടഞ്ഞെന്നും ടെലഗ്രാം ആരോപിച്ചു.
ഒരു ടെലഗ്രാം ചാനല്‍ നിരോധിക്കുമ്പോള്‍ മറ്റൊരു ചാനല്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും നിരവധി ടെലഗ്രാം ചാനലുകളിലൂടെയാണ് ചോദ്യങ്ങള്‍ ചോരുന്നത്, അഞ്ച് ചോദ്യങ്ങള്‍ വീതമാണ് പണം വാങ്ങി വില്‍ക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. ടെലഗ്രാമിനെതിരെ നിരവധി തെളിവുകളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് ഇന്ത്യയിലുടനീളം ടെലഗ്രാമിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഐടി മന്ത്രാലയം ഉത്തരവിട്ടത്. ജൂണ്‍ 22 വരെയാണ് നിയന്ത്രണം. എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചത്.
തട്ടിപ്പ് സംഘങ്ങളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നത്. ജൂണ്‍ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചറും ഡിസബിള്‍ ആക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21-നാണ് നീറ്റ് പുനപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയതില്‍ രാജ്യത്തുടനീളം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.




























