തെള്ളിയൂർക്കാവ്: മധ്യ തിരുവിതാം കൂറിലെ ഏറ്റവും വിപുലമായ വ്യാപാര, വാണിജ്യ മേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം 17ന് ആരംഭിക്കും. രാവിലെ 7ന് ചരൽക്കുന്ന് മൈലാടുപാറ മഹാദേവർ ക്ഷേത്രത്തിൽ നിന്നും തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നവ ധാന്യമെഴുന്നള്ളത്ത് നടക്കും. രാവിലെ 9ന് ഭഗവതി ക്ഷേത്ര ഗജ മണ്ഡപത്തിൽ ധാന്യ സമർപ്പണം നിർവഹിച്ച് ദേശീയ കർമ്മാചാരി കമ്മീഷൻ അംഗം ഡോ. പി പി വാവ ഉത്ഘാടനം നിർവഹിക്കും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി ജി സതീഷ് കുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ തിരുവിതാകൂർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ ഇ അർച്ചന, വാർഡ് മെമ്പർ ശ്രീജ ടി നായർ, മൈലാടുംപാറ ക്ഷേത്രസമിതി സെക്രട്ടറി സി എസ് അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. 30ന് ചേരുന്ന സമാപന സമ്മേളനത്തിൽ അഡ്വ. പ്രമോദ് നാരായൺ എം എൽ എ, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അഖിൽ എസ് നായർ അറിയിച്ചു.
ക്ഷേത്ര പ്രവേശന വിളംബരം നടപ്പാകും മുമ്പ് ക്ഷേത്രത്തിൽ ആരംഭിച്ച ആചാരാണ് വൃശ്ചിക വാണിഭമായി മാറിയത്. ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട ഹിന്ദു സമൂഹം ക്ഷേത്രത്തിനു മുന്നിലെ ആൽ ചുവട്ടിൽ കാർഷിക, ഉത്പന്നങ്ങളും അത് നിർമിക്കുന്ന പണി ആയുധങ്ങളും ശിലാ ഉപകരണങ്ങളും കാഴ്ച വെച്ചു. അരയ സമൂഹം ഉണക്ക മത്സ്യമായ സ്രാവ് വരെ എത്തിച്ചു. അങ്ങനെ ക്ഷേത്ര വളപ്പിൽ ഉണക്ക മത്സ്യമായ സ്രാവ് ലഭിക്കുന്ന മേളയെന്ന നിലയിലും തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് പെരുമയുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്നും രണ്ടാഴ്ച കെ എസ് ആർ ടി സിയും പ്രത്യേക സർവീസ് നടത്തും. 41ദിവസം നീണ്ടു നിൽക്കുന്ന കളമെഴുതി പാട്ടിനും ചിറപ്പ് ഉത്സവത്തിനും 17ന് ആരംഭമാകും.





























