തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി. 11 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പ്രവർത്തകരുടെ ആവേശത്തിനിടയിലേക്ക് എത്തിയത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മുഖ്യമന്ത്രിയെ ലഭിച്ചതിന്റെ വലിയൊരു വീര്യവും ഉണർവുമാണ് പാർട്ടി ആസ്ഥാനത്ത് കാണാൻ കഴിയുന്നത്. കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് വി.ഡി. സതീശൻ ഇന്ദിരാഭവനിലേക്ക് യാത്ര തിരിച്ചത്.
തടിച്ചുകൂടിയ ജനസാഗരം കാരണം കന്റോൺമെന്റ് ഹൗസിന്റെ ഗേറ്റ് കടക്കാൻ പോലും വാഹനത്തിന് മിനിറ്റുകളോളം കാത്തുനിൽക്കേണ്ടി വന്നു. “കണ്ണേ കരളേ വിഡിഎസ്” എന്ന മുദ്രാവാക്യം വിളികളുമായി പ്രായഭേദമന്യേ നൂറുകണക്കിന് പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് അദ്ദേഹത്തിന്റെ യാത്രയ്ക്കായി ഒരുക്കിയിരുന്നത്.






























