റാന്നി: പുതുക്കട – മണക്കയം റോഡിൻ്റെ രണ്ടാംഘട്ടം ടെൻഡർ ക്ഷണിച്ചു. ബജറ്റിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് രണ്ടാംഘട്ടത്തിൽ അനുവദിച്ചിരുന്നത്. മണക്കയം പാലം മുതലുള്ള റാന്നി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഇതിൽ ഉൾപ്പെടുക. ബിഎംബിസി നിലവാരത്തിലുള്ള ടാറിങ് എൽഎസ്ജിഡി പത്തനംതിട്ട എൻജിനീയറിംഗ് വിഭാഗമാണ് നിർവഹിക്കുക. നേരത്തെ ബജറ്റിൽ 1.20 കോടി രൂപ അനുവദിച്ച പ്രവർത്തിയുടെ കരാർ ആയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുതുക്കട – ചിറ്റാർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. ഇതിൻറെ പുനരുദ്ധാരണം ജില്ലാ പഞ്ചായത്തിന് അസാധ്യമായ സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യപ്രകാരം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ബജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തിയത്. രണ്ട് പ്രവർത്തിയും കഴിഞ്ഞ് റോഡിൻറെ അവശേഷിച്ച ഭാഗം ടാറിങ് നടത്തുന്നതിന് ഒരു കോടി രൂപ ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.





























