തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികരണവുമായി ടെനി ജോപ്പൻ. ദൈവത്തിന് നന്ദിയുണ്ടെന്നും തന്നെ കേസിൽ കുടുക്കിയത് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നും ടെനി ജോപ്പൻ പറഞ്ഞു. അന്ന് കുടുക്കിയവർ എല്ലാം സന്തോഷിക്കട്ടെ. താൻ ആരുടേയും പേര് പറയുന്നില്ലെന്നും ടെനി ജോപ്പൻ പറഞ്ഞു. നിലവിൽ തനിക്ക് പെൻഷൻ കിട്ടുന്നില്ല. പുതിയ സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും ജോപ്പൻ പറഞ്ഞു. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.
മല്ലേലിൽ ശ്രീധരൻ നായർ നൽകിയ കേസിൽ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കേസിൽ മൂന്നാം പ്രതിയായിരുന്നു ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. സരിത നായർക്ക് പണം കൊടുക്കാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമാണ് ടെന്നി ജോപ്പനെ പ്രതിചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ ഈ കേസിൽ അറസ്റ്റിലായിരുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്.





























