തിരുവനന്തപുരം : സ്കൂൾ തുറക്കാൻ ഇനി മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് ഉറപ്പാണെങ്കിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം അനിശ്ചിതത്വത്തിലാണ്. സംസ്ഥാനത്ത് ആകെ മൂന്നര കോടിയോളം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ സർക്കാർ അച്ചടിശാലയായ കെബിപിഎസ്സിൽ ഇതുവരെ ഏകദേശം 79 ലക്ഷം പുസ്തകങ്ങളുടെ അച്ചടി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ജൂൺ ഒന്നിന് മുൻപ് ഒന്നാം വാരം വിതരണം ചെയ്യുമെന്ന മുൻമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
വിദ്യാഭ്യാസ വകുപ്പിനെ അലട്ടുന്ന രൂക്ഷമായ ഫണ്ട് പ്രതിസന്ധി അധ്യാപകരുടെ വേനലവധിക്കാല പരിശീലനത്തെയും ബാധിച്ചിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായുള്ള തർക്കം കാരണം ഫണ്ട് ലഭിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിൽ പരിശീലന ക്ലാസുകൾ ഓൺലൈനായി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് നിലവിൽ ഒരു മന്ത്രിയില്ലാത്തത് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനെ ബാധിക്കുന്നു. അധ്യാപകരുടെ സ്ഥലമാറ്റ കാര്യത്തിൽ തീരുമാനമായെങ്കിലും മന്ത്രിയുടെ അഭാവം മൂലം ഉത്തരവുകൾ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ആരാണെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമാകാത്തത് വകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.






























