മുക്കം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മുക്കം നഗരസഭയില്‍ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ഇതോടെ നഗരസഭയില്‍ സി.പി.ഐക്ക് സിറ്റില്ലാതായി. മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.ഐ ഇടതുമുന്നണി സഹകരണം ഒഴിവാക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സീറ്റിനെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി വെള്ളിയാഴ്ച ഇരു പാര്‍ട്ടികളുടെയും ജില്ല നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല.
മുക്കം മുനിസിപ്പാലിറ്റിയിലും കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലുമാണ് രണ്ടു പാര്‍ട്ടികളും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുള്ളത്. മുക്കത്ത് രണ്ടു പാര്‍ട്ടികളുടെയും നേതൃത്വം ചര്‍ച്ച ചെയ്ത് നല്‍കിയ കരിയാകുളങ്ങര വാര്‍ഡില്‍ സി.പി.ഐ ജില്ല നേതാവ് മത്സരത്തിനൊരുങ്ങിയപ്പോള്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു.
അവര്‍ ഒരു ഡി. വൈ.എഫ്.ഐക്കാരനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. തുടര്‍ന്ന് പത്താം ഡിവിഷനിലെ മുത്തേരിയില്‍ മറ്റൊരു സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് സി.പി.ഐ ഒരു എ.ഐ.ടി.യു.സി നേതാവിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ സി.പി.എം സിറ്റിങ് കൗണ്‍സിലറെ തന്നെ രംഗത്തിറക്കി. എന്നാല്‍, മുസ്ലിം ലീഗിന്റെ കോട്ടയായ ഇരട്ടക്കുളങ്ങര ഡിവിഷനില്‍ മത്സരിക്കാനുള്ള നിര്‍ദേശം സി.പി.ഐ നിഷേധിച്ചു. ആദ്യം അനുവദിച്ച സീറ്റ് തന്നെ വേണമെന്ന കാര്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു കൈകൊണ്ട് നല്‍കുകയും മറുകൈകൊണ്ട് തിരിച്ചെടുക്കുകയും ചെയ്യുന്ന സമീപനത്തിലൂടെ സി.പി.എം അപമാനിച്ചിരിക്കുകയാണെന്ന് സി.പി.ഐ നേതാക്കള്‍ പറഞ്ഞു. അവരെ അനുനയിപ്പിക്കാന്‍ സി.പി.എം നടത്തിയ അവസാന ശ്രമവും പരാജയപ്പെടുകയായിരുന്നു.
അനുരഞ്ജനശ്രമം പരാജയപ്പെട്ടതോടെ സി.പി.ഐ മുന്നണിയില്‍നിന്നു പുറത്താവുന്ന സ്ഥിതിവിശേഷമാണ്. മുക്കം, മണാശ്ശേരി ബ്രാഞ്ച് കമ്മിറ്റി യോഗം അടുത്ത ദിവസം ചേരുന്നതോടെ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമാകും.