ബാങ്കോങ്: വിഷ്ണു പ്രതിമ തകർത്തതിനെച്ചൊല്ലി വിവാദമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി തായ്‍ലൻഡ്. പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‍ലൻഡ് അധികൃതർ അറിയിച്ചു. ഏതെങ്കിലും മതങ്ങളുടെ വിശ്വാസം വ്രണപ്പെടുത്താനോ പവിത്രമായ സ്ഥാപനങ്ങളെ അനാദരവ് പ്രകടിപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല നടപടിയെന്നും, മറിച്ച് തായ്‌ലൻഡിന്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരുന്നു നടപടികളെന്നും അവർ വ്യക്തമാക്കി. തായ്‌ലൻഡ് സൈന്യം ഒരു ബാക്ക്‌ഹോ ലോഡർ ഉപയോഗിച്ച് വിഷ്ണു വിഗ്രഹം തകർക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് അപലപിച്ച് ഇന്ത്യ രംഗത്തെത്തി.





























