കൊച്ചി : കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തില്‍ പ്രചാരണത്തിനെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ തലശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയില്ല. ഇവിടെ ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ്സിന്റെ പെട്ടിയില്‍ വീണാല്‍ സിറ്റിംഗ് എംഎല്‍എ എ.എന്‍ ഷംസീര്‍ എട്ടു നിലയില്‍ പൊട്ടും.
ആര്‍എസ്എസിന് ഏറ്റവും അധികം ശാഖകളും ബലിദാനികളും ഉള്ള പ്രദേശമാണ് തലശ്ശേരി നിയോജക മണ്ഡലം. ഇവിടെയാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതെയാകുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ത്ഥി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തലശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ബിജെപി ചെന്നുപെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്.
2016-ല്‍ കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശ്ശേരി. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25-ന് മണ്ഡലത്തില്‍ എത്താനിരിക്കെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരരംഗത്തില്ലായത്.
ജാഗ്രതകുറവാണ് തലശ്ശേരിയില്‍ ബിജെപിക്ക് വിനയായത്. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍.ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ സീല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പുണ്ടായിരുന്നില്ല. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് കെ.ലിജേഷായിരുന്നു ഡമ്മി സ്ഥാനാര്‍ത്ഥി. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ്.
മണ്ഡലത്തില്‍ ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു ബിജെപി. അതുകൊണ്ടാണ് ജില്ലാ പ്രസിഡന്റിനെ തന്നെ തലശ്ശേരിയില്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്. സബ് കളക്ടര്‍ അനുകുമാരിക്ക് മുമ്ബാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ എ.എന്‍.ഷംസീറും യുഡിഎഫിന് വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സര രംഗത്തുണ്ട്.
ബിജെപിക്ക് അതി ശക്തമായ വോട്ടുബാങ്കുള്ള കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി.കെ സജീവന് 22,000 വോട്ടുകള്‍ ഇവിടെ ലഭിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു വാര്‍ഡുകള്‍ ബിജെപിക്ക് ഇവിടെ അനുകൂലമായിരുന്നു. ഇതോടെയാണ് പാര്‍ട്ടിക്ക് ഏറെ ബലിദാനികളും അക്രമ രാഷ്ട്രീയത്തിന്റെ ഇരകളുമുള്ള തലശേരിയുടെ മണ്ണില്‍ തലശേരി തിരുവങ്ങാട് സ്വദേശിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എന്‍. ഹരിദാസിനെ തന്നെ കളത്തിലിറക്കാന്‍ ബിജെപി തീരുമാനിച്ചത്.
മണ്ഡലത്തില്‍ ഹരിദാസ് അതിശക്തമായ പ്രചാരണം നടത്തി വരവെയാണ് പത്രിക തള്ളിയത്. എന്നാല്‍ കോണ്‍ഗ്രസ് – ബിജെപി രഹസ്യ ബന്ധമാണ് അപൂര്‍ണമായ പത്രിക തള്ളിയതിലൂടെ വ്യക്തമാവുന്നതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. പത്രിക തള്ളിയത് ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനാണ് അഖിലേന്ത്യാ അധ്യക്ഷന്റെ ഒപ്പിട്ട ഒറിജിനല്‍ കോപ്പിയും മറ്റു കാര്യങ്ങളും ജില്ലയിലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ ശരിയായി കൊടുത്തിരിക്കെ ഹരിദാസിന്റെ പത്രിക മാത്രം എങ്ങനെയാണ് തള്ളിയതെന്നാണ് സിപിഎം നേത്യത്വം ചോദിക്കുന്നത്.
എന്തു തന്നെയായാലും ഷംസീറിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു മറിക്കാന്‍ ബിജെപി തയ്യാറാവുമോയെന്നതാണ് സിപിഎം നേതൃത്വത്തിന്റെ ആശങ്ക. എന്നാല്‍ ഹരിദാസിന്റെ പത്രിക തള്ളിയതില്‍ ബിജെപി പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റു കൂടിയായ എന്‍. ഹരിദാസ് പറഞ്ഞു.