തിരുവനന്തപുരം : മുൻകാലങ്ങളിലെ പരാജയങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് നിയമസഭയിലേക്കുള്ള കന്നി പ്രവേശനത്തിൽ തന്നെ മന്ത്രിപദവി അലങ്കരിക്കാനൊരുങ്ങി ബിന്ദു കൃഷ്ണ. പലകുറി തോൽവിയുടെ കൈപ്പുനീർ രുചിച്ച ബിന്ദു കൃഷ്ണയ്ക്ക് ഈ വിജയം ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. ഈ മന്ത്രിസഭയിലെ പ്രധാന വനിതാ മുഖങ്ങളിലൊന്നാണ് ബിന്ദു കൃഷ്ണ. ബിന്ദു കൃഷ്ണയെ കൂടാതെ മറ്റൊരു വനിതാ മന്ത്രിയും, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനും ഉൾപ്പെടെ മൂന്ന് വനിതകളാണ് സഭയിലെ പ്രധാന സ്ഥാനങ്ങളിൽ എത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം തന്റെ സന്തോഷം ബിന്ദു കൃഷ്ണ പങ്കുവെച്ചു.
മന്ത്രിസ്ഥാനം ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ പാർട്ടി തന്നെ ഈ ദൗത്യം ഏൽപ്പിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. വിസ്മയകരമായ വിജയം സമ്മാനിച്ച കൊല്ലം നിയോജക മണ്ഡലത്തിലെ ജനങ്ങളോടും യുഡിഎഫിനെ തിരഞ്ഞെടുത്ത കേരള ജനതയോടും അവർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഒരു പുതുയുഗ പിറവിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്തെ പ്രതിനിധീകരിച്ച് എത്തുന്ന ബിന്ദു കൃഷ്ണയുടെ ഈ നേട്ടം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് കേരളം നോക്കിക്കാണുന്നത്.






























