1986 കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും വെള്ളിത്തിരയിലേക്ക്. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. ദിലീപിന്‍റെ കരിയറിലെ 148-ാമത് സിനിമയായ ‘തങ്കമണി’ യുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ അണിയറക്കാര്‍ പുറത്തുവിട്ടു. നീത പിളള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തില്‍ മലയാളത്തിലേയും തമിഴിലേയും ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, എന്നിവര്‍ക്കൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു. 1987ല്‍ പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണ്. റോയല്‍ ഫിലിംസിന്‍റെ ബാനറില്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമയില്‍ രതീഷ്,ശാരി, ജനാര്‍ദ്ദനന്‍, പ്രതാപ് ചന്ദ്രന്‍, എംജി സോമന്‍, കുണ്ടറ ജോണി തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്.
കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ തങ്കമണി സിനിമ ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖരൻ,സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സിനിമയിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസം ഈ സെറ്റിലാണ് ചിത്രീകരിച്ചത്.