കോന്നി : റബർ വില തകർച്ചയെ മറികടക്കുവാൻ വെത്യസ്തമായ കൃഷിരീതികൾ അവലംബിക്കുകയാണ് പ്ലാന്റേഷൻ കോർപറേഷൻ. ഇതിന്റെ ഭാഗമായി തേനൂറും മധുരവും സ്വാദുമായി തണ്ണിത്തോട് എസ്റ്റേറ്റിൽ കായ്ച്ച സൂപ്പർ ഏർലി പ്ലാവാണ് ഇപ്പോഴത്തെ താരം. രണ്ടുവർഷം മുൻപാണ് പ്ലാന്റേഷൻ ഓഫീസ് പരിസരത്ത് പ്ലാവ് നട്ടത്. ഒരാൾ പൊക്കത്തിൽ വളർന്ന പ്ലാവിന്റെ തായി താടിയിലും ചില്ലകളിലുമാണ് ചക്ക കായിച്ചുതുടങ്ങിരിക്കുന്നത്. ചക്ക വിളയുന്നതോടെ കുരു കിളിർപ്പിച്ച് മാതൃമരത്തിലെ മുകുളത്തിൽ നിന്ന് ബഡ് ചെയ്ത് മികച്ച തൈകൾ ഉത്പാദിപ്പിക്കുവാനാണ് കോർപറേഷൻ തീരുമാനം.
പരീക്ഷണാടിസ്ഥാനത്തിൽ ഇവ എസ്റ്റേറ്റിൽ കൃഷി ചെയ്യും. എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് നാലുവർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ അഞ്ഞൂറ് കറുവപ്പട്ട തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. ഇതും വിളവെടുപ്പിന് പാകമായിട്ടുണ്ട്.എസ്റ്റേറ്റ് ഭൂമിയിൽ കവുങ്ങ്, തെങ്ങ്, മലേഷ്യൻ റമ്പൂട്ടാൻ, ഫാഷൻ ഫ്രൂട് തൈകൾ എന്നിവയും നട്ടുപിടിപ്പിക്കും. കല്ലാറിന്റെ തീരത്തോട് ചേർന്ന് രണ്ടു ഹെക്ടറിൽ 2500 കറുവപ്പട്ട തൈകളും മംഗള ഇനത്തിൽപെട്ട കമുകിൻ തൈകളും നടും. ചീമേനി എസ്റ്റേറ്റിലെ നാടുകാണിയിൽ നിന്ന് കറുവപ്പട്ട തൈകൾ എത്തിച്ചു വില്പനയും നടത്തുന്നുണ്ട്.