കോന്നി : തണ്ണിത്തോട് – മേടപ്പാറയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി വനംവകുപ്പ് കുങ്കിയാനയെ സ്ഥലത്ത് എത്തിച്ചു. വയനാട് നിന്നും എത്തിയ പ്രത്യേക പരീശനം ലഭിച്ച കുഞ്ചു എന്ന കുങ്കിയാനയ്ക്ക് മുപ്പത്തിയാറ് വയസ് പ്രായമുണ്ട്. എൻ മുരുകൻ, എസ് മുരുകൻ എന്നീ പാപ്പാൻമാരും കുങ്കിയാനക്ക് ഒപ്പമെത്തി. വയനാട് നിന്നുമുള്ള എലിഫന്റ് സ്ക്വാഡ്, റാപ്പിഡ് റെസ്പോൺസ് ടീം, ബയോളജിസ്റ്റ് എന്നിവരടങ്ങുന്ന പതിമൂന്നംഗ സംഘമാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. വനംവകുപ്പ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർമാരായ കിഷോർ, ശ്യാം എന്നിവരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം വയനാട് നിന്നും യാത്ര തിരിച്ച കുങ്കിയാന പുലർച്ചയോടെയാണ് മേടപ്പാറയിൽ എത്തിയത്. ഇതിനോടൊപ്പം തന്നെ കടുവയെ കുടുക്കുവാൻ വയനാട് നിന്ന് രണ്ട് കൂടുകളും എത്തിച്ചിട്ടുണ്ട്.
പുനലൂർ ഫോറസ്റ്റ് ഡിവിഷനിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ആങ്ങമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമാണ് ആദ്യം രണ്ട് കൂടുകൾ എത്തിച്ചിരുന്നത്. നാല് കൂടുകളാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. വയനാട് നിന്ന് പുതുതായി എത്തിച്ച കൂടുകളിൽ പതിനഞ്ചോളം കടുവകളെ മുൻപ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം സ്ഥാപിച്ച കൂടുകളേക്കാൾ വലുതാണിവ. രണ്ട് കിലോ ഭാരം കൂടിനുള്ളിൽ കയറുമ്പോൾ തന്നെ കൂട് അടയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മുൻപ് കടുവയെ കുടുക്കുന്നതിനായി ആടിനെ ആയിരുന്നു ഇരയായി കൂട്ടിൽ കെട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ആടിന് പകരം പോത്തിനെയാണ് ഇരയാക്കിയിരിക്കുന്നത്. രണ്ട് അറകളായി നിർമ്മിച്ചിരിക്കുന്ന കൂട്ടിൽ സുരക്ഷിതമായ ഒരറയിലാണ് ഇരയെ ജീവനോടെ കെട്ടിയിരിക്കുന്നത്.ഇരയെ ഉപയോഗിച്ച് കടുവയെ കൂട്ടിലേക്ക് ആർഷിച്ച് കുടുക്കുവാനാണ് പദ്ധതി. ഇരുപത്തിനാല് ക്യാമറകൾ വിവധ സ്ഥലങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്രോൺ നിരീക്ഷണത്തിനിടയിൽ സംഭവം നടന്ന പ്രദേശത്ത് നിന്നും കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു.
മയക്കുവെടി വെയ്ക്കുന്നതിന് അടക്കം തോക്കുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ ഓരോ ദിവസം കഴിയുന്തോറും കടുവയെ കുടുക്കുന്നതിനുള്ള സാധ്യത എളുപ്പമാകും. കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ കടുവ ഉള്ള സ്ഥലം നിരീക്ഷണത്തിലൂടെ കണ്ടെത്തിയതിന് ശേഷം കുങ്കിയാനയെ ഉപയോഗിച്ച് ഇതിന് അടുത്ത് എത്തിയതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും ഫോറസ്റ്റ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയ പറഞ്ഞു. മേയ് എഴിനായിരുന്നു തണ്ണിത്തോട് പ്ലാൻ്റേഷൻ കോർപ്പറേഷൻ സി – ഡിവിഷനിലെ പുള്ളിപ്പാറയിൽ റബ്ബർ സ്ലോട്ടർ കരാർ എടുത്ത് ടാപ്പിംഗ് നടത്തി വന്നിരുന്ന ഇടുക്കി അടിമാലി കഞ്ഞിക്കുഴി സ്വദേശി വടക്കേൽ വീട്ടിൽ ബിനീഷ് മാത്യുവിനെ കടുവ ആക്രമിച്ച് കൊന്നത്. തണ്ണിത്തോട് പോലീസ്, ജനമൈത്രി പോലീസ് ഓഫീസർ ബൈജു, തണ്ണിത്തോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ അന്നേ ദിവസം കടുവയെ നേരിട്ട് കണ്ടിരുന്നു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ബൈക്കിന്റെ സീറ്റുംകടുവ നശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ മേടപ്പാറ ഈട്ടിമൂട്ടിൽ ജീവൻ രാജിന്റെ വീട്ടുമുറ്റത്തും കടുവ എത്തിയിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.