തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടന്നു. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ചടങ്ങിൽ അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടേം സ്പീക്കറായ ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്ച ലോക് ഭവനിൽ ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ജി. സുധാകരൻ പ്രോ ടേം സ്പീക്കറായി ചുമതലയേറ്റിരുന്നു. പുതിയ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്ന ചടങ്ങായാണ് ഇന്നത്തെ സത്യപ്രതിജ്ഞയെ കാണുന്നത്.
നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിന്റെ സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തണമോയെന്ന കാര്യത്തിൽ എൽഡിഎഫ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ജൂൺ ഒന്നിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും. മെയ് 23 മുതൽ 28 വരെ സഭ ചേരില്ല. മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. പുതിയ സർക്കാരിന്റെ നയങ്ങളും വികസന പദ്ധതികളും വ്യക്തമാക്കുന്നതായിരിക്കും ഈ പ്രസംഗം. യുഡിഎഫ് സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ജൂൺ അഞ്ചിന് അവതരിപ്പിക്കാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇതിനിടെ മന്ത്രിമാരുടെ വകുപ്പ് വിഭജനവും സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. ലത്തീൻ സഭയുടെ എതിർപ്പ് നിലനിന്നിട്ടും മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് നൽകിയതും രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. അതേസമയം മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മാണി സി. കാപ്പൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. ഇത്തവണ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ഘടകകക്ഷിയുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറിയതെന്നും അദ്ദേഹം ആരോപിച്ചു. ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റ് പദവി നൽകണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.





























