പത്തനംതിട്ട : കോന്നി മുറിഞ്ഞകൽ കല്ലുവിള ഗ്രാനൈറ്റ് പാറമടയിൽ നിന്നും മണ്ണും ചെളിയും റോഡിലേക്ക് ഒഴുകി യാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് എ.ഐ.വൈ.എഫ് കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പാറമടയിൽ നിന്നുള്ള മണ്ണും ചെളിയും ഒലിച്ചിറങ്ങിയതിന് പുറമേ, ഇതുവഴി ടിപ്പർ ലോറികൾ കൂടി സർവീസ് നടത്തിയതോടെ മുറിഞ്ഞകൽ സ്കൂൾ പരിസരം വരെയുള്ള റോഡ് പൂർണ്ണമായും ചെളിമയമായി മാറിയിരുന്നു. ഇത് ഇരുചക്രവാഹന യാത്രക്കാർക്കും നാട്ടുകാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തിയത്. റോഡ് പൂർണ്ണമായും വൃത്തിഹീനമായതോടെയാണ് എ.ഐ.വൈ.എഫ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധത്തെ തുടർന്ന് കൂടൽ പോലീസും കോന്നി സി.ഐയും സംഭവസ്ഥലത്ത് എത്തി. റോഡ് പൂർണ്ണമായി വൃത്തിയാക്കുന്നത് വരെ പാറമടയുടെ പ്രവർത്തനം നിർത്തിവെക്കാൻ പോലീസ് നിർദ്ദേശം നൽകി. തുടർ നടപടികൾക്കായി ഉച്ചയ്ക്ക് കൂടൽ പോലീസ് സ്റ്റേഷനിൽ ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. സി.പി.ഐ കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻപടി സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജിത് ശാന്തകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. ഹനീഷ്, അശ്വിൻ, റീന.ആർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.





























