ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ആറ് ഹീറ്റ്സുകളും പൂർത്തിയായി. കലാശപ്പോരാട്ടത്തിന് നാല് ചുണ്ടൻ വള്ളങ്ങളാണ് യോഗ്യത നേടിയത്. വീയപുരം (യുബിസി കൈനകരി എഫ്സി), മേൽപാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), അരോമ (അരോമ ബോട്ട് ക്ലബ്) ചുണ്ടനുകൾ ആണ് അവസാനപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ആദ്യ ഹീറ്റ്‌സിൽ വീയപുരം ചുണ്ടനാണ് ഒന്നാമതെത്തിയത്. 4.20 മിനിട്ടുകൊണ്ടാണ് വീയപുരം ലക്ഷ്യത്തിലെത്തിയത്.
രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് മേൽപ്പാടം ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡുമായിരുന്നു അരോമ തുഴഞ്ഞെത്താനെടുത്ത സമയം. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ഫിനിഷിങ് പോയിന്റിൽ എത്തിച്ചേർന്നത്.






























