മലപ്പുറം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി ചാടിപ്പോയത് വലിയ വാർത്തയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ആളുകള്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ വേങ്ങരിയില്‍ വെച്ച് പ്രതിയെ പിടികൂടുകയും ചെയ്തു. കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് ചാടിപ്പോയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഫൊറന്‍സിക് വാര്‍ഡിലെ തടവുകാരിയായ പൂനം ദേവിയായിരുന്നു ചാടിയത്. ഭർത്താവ് സഞ്ചിത് പസ്വാനെ സാരി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇവർ.
ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് മാനിസികാസ്വാസ്ഥ്യം ഉണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പിന്നീട് വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ വാര്‍ഡിലെ ശുചിമുറിയിലെ വെന്റിലേറ്റര്‍ കുത്തിത്തുറന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനവരി 31ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വോര്‍ട്ടേഴ്‌സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണെന്നായിരുന്നു മരണമെന്ന് ഇവര്‍ പറഞ്ഞിരുന്നത്.





























