ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ വിദ്യാർഥിനിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച പ്രതികൾ ഇപ്പോഴും കാണാമറയത്ത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ദില്ലി പൊലീസിന് പ്രതികളെവിടെയെന്ന് ഒരു സൂചനയും ഇല്ല. പ്രതികളിൽ ഒരാളായ ജിതേന്ദർ ഒന്നര വർഷമായി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദില്ലി സർവ്വകലാശാലയിൽ പട്ടാപ്പകൽ ഉണ്ടായ ആക്രമണത്തിൽ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിട്ടും ഇവരെ പിടികൂടാനായിട്ടില്ല.
ഇന്നലെ ലക്ഷ്മിഭായ് കോളേജിലേക്ക് പോകുംവഴിയാണ് വിദ്യാർത്ഥിനിയെ ബൈക്കിൽ എത്തിയ മൂവർസംഘം ആക്രമിക്കുന്നത്. പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് മാത്രമാണ് പരിക്കേറ്റത്. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവർഷമായി പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. ജിതേന്ദറിന്റെ ഭാര്യയോടടക്കം പെൺകുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.





























