തൃശ്ശൂർ : ചേറ്റുവയിൽനിന്ന് പിടിച്ചെടുത്ത 30 കോടി രൂപ വിലമതിക്കുന്ന തിമിംഗില വിസർജ്യം (ആംബർഗ്രിസ്) പ്രതികൾക്ക് മലപ്പുറം ജില്ലയിലെ മീൻപിടിത്തക്കാരിൽനിന്ന് കിട്ടിയതെന്ന് സൂചന. പ്രതികൾ വനംവകുപ്പിന് ഇത് സംബന്ധിച്ച് മൊഴി നൽകി. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പ്രതികളുമായി മലപ്പുറത്ത് എത്തി തെളിവെടുത്താൽ മാത്രമേ കഴിയൂ.
മൂല്യം മനസ്സിലാക്കാതെ മീൻപിടിത്തക്കാരിൽ ഒരാൾ പ്രതികളിലൊരാളായ ഹംസയ്ക്ക് കൈമാറുകയായിരുന്നെന്നാണ് സൂചന. പ്രതികളെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കൂടുതൽ ചോദ്യംചെയ്ത ശേഷം മലപ്പുറത്തെത്തി തെളിവെടുക്കാനാണ് ശ്രമം.
ഇടപാടിനു പിന്നിൽ വലിയൊരു സംഘം തന്നെ കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. സുഗന്ധദ്രവ്യ നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃതവസ്തുവായ 18 കിലോ തിമിംഗിലവിസർജ്യവുമായി റഫീഖ്, ഫൈസൽ, ഹംസ എന്നിവരെയാണ് വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.