ഇട്ടിയപ്പാറ : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ അമിനിറ്റി സെന്റർ നിർമിക്കാൻ ചെലവഴിച്ച 35 ലക്ഷം രൂപ പാഴായി. 7 വർഷമായിട്ടും കെട്ടിടം പ്രയോജനപ്പെടുത്തിയില്ല. ബസ് സ്റ്റേഷനിലെ കെട്ടിട പരിമിതിക്കു പരിഹാരം കാണാനാണ് എംഎൽഎ ഫണ്ടിൽ 35 ലക്ഷം രൂപ ചെലവഴിച്ച് അമിനിറ്റി സെന്റർ നിർമിക്കാൻ തീരുമാനിച്ചത്. ഓപ്പറേറ്റിങ് സെന്ററിന്റെ ഓഫിസും സ്റ്റേഷൻ മാസ്റ്ററുടെ മുറിയുമെല്ലാം ഒരു കെട്ടിടത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിനു മുൻപ് കെട്ടിടത്തിന്റെ നിർമാണവും വയറിങ്ങുമെല്ലാം പൂർത്തിയായിരുന്നു. മഹാപ്രളയത്തിൽ ബസ് സ്റ്റേഷൻ മുങ്ങിയപ്പോൾ കെട്ടിടത്തിനും നാശം നേരിട്ടു. പിന്നീട് പുനരുദ്ധരിക്കുകയും വയറിങ് പൂർണമായി മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
വൈദ്യുതി, വെള്ളം കണക്‌ഷനുകൾ ലഭിക്കാത്തതായിരുന്നു പിന്നീട് കെട്ടിടം തുറക്കുന്നതിനു തടസ്സം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പഴവങ്ങാടി പഞ്ചായത്ത് കെട്ടിടത്തിനു താൽക്കാലിക നമ്പരിട്ടു നൽകിയത്. ഇതിനു ശേഷം വൈദ്യുതി കണക്‌ഷനെടുക്കാനുള്ള പണത്തിനായി കെഎസ്ആർടിസി ചീഫ് ഓഫിസിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. പഞ്ചായത്തിന്റെ സ്ഥലത്തു നിർമിച്ച കെട്ടിടത്തിനു കെഎസ്ആർടിസിക്കു പണം മുടക്കാനാകില്ലെന്നാണ് ബന്ധപ്പെട്ടവർ നിരത്തിയ വാദം. പഞ്ചായത്തും തുടർ നടപടി സ്വീകരിച്ചില്ല.





























