റാന്നി: കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായ അത്തിക്കയം കടുമീൻചിറ റോഡിലെ ജംങ്ഷനിലെ കൊച്ചുപാലത്തിന്‍റെ അബട്ട്മെന്‍റിനോടു ചേര്‍ന്ന കല്‍കെട്ട് ഇടിഞ്ഞു. ഇതോടെ പാലം വഴിയുള്ള ഗതാഗതം മുടുങ്ങി. ഇന്ന് രാവിലെയാണ് അത്തിക്കയം ജംങ്ഷന്‍ വശത്തെ കല്‍ കെട്ട് ഇടിഞ്ഞു പാലം അപകടത്തിലായത് നാട്ടുകാര്‍ കാണുന്നത്. പമ്പാനദിയില്‍ എത്തിച്ചേരുന്ന കരണംകുത്തി തോടിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്.പാലത്തിലൂടെയുള്ള ഗതാഗതം മുടങ്ങുന്നതോടെ ഈ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം വർധിക്കും. റീബില്‍ഡ് കേരള പദ്ധതിയില്‍ ഈ പാലം 40 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതാണ്. പലവിധ കാരണത്താല്‍ നിര്‍മ്മാണം വൈകുകയായിരുന്നു. ജനങ്ങളുടെ യാത്ര സൗകര്യം പരിഗണിച്ചു മൂന്ന് ഘട്ടങ്ങളായാണ് കടുമീന്‍ചിറ-അത്തിക്കയം ജംങ്ഷന്‍ വരെ റോഡ് നിർമ്മാണം തീരുമാനിച്ചത്.
ആദ്യ ഘട്ടമെന്ന നിലയിൽ എസ്.എൻ സ്കൂൾ പടി മുതൽ അത്തിക്കയം കൊച്ചുപാലം വരെയാണ് കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായത്. രണ്ടാം ഘട്ടമായി എസ് എൻ സ്കൂൾ പടി മുതൽ കടുമീൻചിറ ഇലവുങ്കൽ പടി വരെ കോൺക്രീറ്റ് ചെയ്തു. ഇതിനു ശേഷം മൂന്നാം ഘട്ടമായി 40 വർഷത്തോളം പഴക്കമുള്ള കൊച്ചുപാലം പൊളിച്ചു പുനർ നിർമ്മിക്കാനായിരുന്നു പദ്ധതി. നിലവിൽ ഉള്ളതിനേക്കാൾ അൽപ്പം കൂടി ഉയർത്തിയാണ് പാലം നിർമ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രളയകാലത്തു കൊച്ചുപാലം വെള്ളം മൂടുന്നത് പ്രദേശത്തെ ജനങ്ങളെ ഏറെ വലച്ചിരുന്നു. പുതിയ പാലം വരുന്നതോടെ ഇതിന് പരിഹാരമാകുമായിരുന്നു. എന്നാല്‍ രണ്ടു ഘട്ടങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പാലം നിര്‍മ്മാണം വൈകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലായിരുന്നു. പാലം അപകടത്തിലായതോടെ ഇനിമുതൽ മറുകര എത്താന്‍ കിലോമീറ്ററുകള്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നും നാട്ടുകാര്‍ പറയുന്നു.





























