വെട്ടൂർ : പൈതൃകഗ്രാമത്തിലെ കലാഗ്രാമം ഉണർന്നു. ആയിരവില്ലൻ ക്ഷേത്രത്തിലെ ഉപദേവതയായ വലഞ്ചൂഴി ദേവിയ്ക്ക് മുന്നിൽ കച്ചകെട്ടി, പച്ചത്തപ്പിന്‍റെ താളത്തിനൊപ്പം ഒറ്റയും ഇരട്ടയും മുക്കണ്ണിയും ചവുട്ടി പുതുതലമുറ ഈ വർഷത്തെ പടയണിക്കായി കഠിന പരിശീലനം തുടങ്ങി. ഇത്തവണ ഉത്രം ഉത്സവത്തിന്‍റെ ഭാഗമായുള്ള മൂന്നുദിവസത്തെ പടയണിയിൽ ഗണപതിയും മാടനും മറുതയും കാഞ്ഞിരമാലയും കാലനും പക്ഷിയും യക്ഷിയും ഭൈരവിയും കളംനിറഞ്ഞാടി തുള്ളിയൊഴിന്നത് ഇവിടെത്തന്നെ പരിശീലനം നേടിയ പുതുതലമുറയിലൂടെയാണ്.
15 വിദ്യാർത്ഥികളാണ് ഈ ബാച്ചിൽ പരിശീലനം പൂർത്തീകരിക്കുന്നത്. ആയിരവില്ലേശ്വര കലാഗ്രാമത്തിന്‍റെ നേതൃത്വത്തിൽ ഇത് അഞ്ചാമത്തെ ബാച്ചാണ് പടയണി പരിശീലനം പൂർത്തിയാക്കുന്നത്. പത്തുദിവസത്തെ ഉത്സവത്തിൽ മൂന്നു ദിവസമായിട്ടാണ് പടയണി നടത്തുന്നത്. ഏപ്രിൽ 2, 3, 4 തീയതികളിലാണ് പടയണി നടക്കുന്നത്. പടണിക്കളരിയിൽ പങ്കെടുത്ത് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ അരങ്ങേറ്റമാണ് ഏപ്രിൽ 2, 3 തീയതികളിൽ നടക്കുന്നത്. 4ന് നടക്കുന്ന പൂരപ്പടയണിയിൽ ബന്ധുക്കരയായ കടമ്മനിട്ട ഗോത്രകലാകളരിയുമായി ചേർന്നാണ് പടയണി അവതരിപ്പിക്കുന്നത്.
വെട്ടൂർ ശ്രീആയിരവില്ലൻ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ വലഞ്ചൂഴി ദേവിയ്ക്ക് മുന്നില്‍ കാലവഴിപാടായിട്ടാണ് പടയണി അരങ്ങേറുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ള ക്ഷേത്രമാണിത്. മീനമാസത്തിലെ ഉത്രം നാളിൽ ചട്ടത്തിൽ ഉറപ്പിച്ച് നൂറുകണക്കിന് ആളുകൾ ചേർന്ന് എടുക്കുന്ന മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പുകുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ചയോടെ സമാപിക്കുന്ന പത്തുദിവസത്തെ ഉത്സവത്തിലെ പ്രധാന ഇനങ്ങളിൽ ഒന്നാണ് ഉപദേവതയായ വലഞ്ചുഴി അമ്മയ്ക്ക് മുന്നിൽ നടത്തപ്പെടുന്ന പടയണി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ ആദ്യകാലത്ത് 28 ദിവസം വരെ പടയണി നടന്നിരുന്നു. പിന്നീട് അത് ചുരുങ്ങി 22 ആവുകയും കാലാന്തരത്തിൽ അത് ഒറ്റദിവസമായി മാറുകയും ചെയ്തു. ഇടയ്ക്ക് കുറച്ചുകാലം പടയണി ഇല്ലാതെ പോവുകയും ചെയ്തു. നൂറ്റാണ്ടുകളായി വലഞ്ചൂഴി ദേവി ക്ഷേത്രത്തിൽ വെട്ടൂർ കരക്കാരാണ് പടയണി നടത്തിയിരുന്നത്. ഇതിന് തെളിവായി കുമ്പഴ-വെട്ടൂർ ചിട്ട എന്ന പേരിൽ അറിയപ്പെടുന്ന തനത് ചിട്ട ഉണ്ടായിരുന്നു. വെട്ടൂരിൽ നിന്ന് ആശാന്മാർ എത്തിയശേഷം മാത്രമേ വലഞ്ചുഴിദേവിയ്ക്ക് മുൻപിൽ ചൂട്ടുവെച്ച് പടയണി ആരംഭിക്കുക ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുന്നു.
ഒരിക്കൽ വലഞ്ചൂഴിക്ക് പോയപ്പോൾ വാളിപാറയിൽ വിശ്രമിക്കുകയും ക്ഷീണത്താൽ ഉറങ്ങിപ്പോവുകയും ചെയ്തുവെന്നും ക്ഷീണം മാറി എത്തിയപ്പോഴേക്കും ചൂട്ടുവെച്ചു പടയണി ആരംഭിച്ചത്തിൽ ക്ഷുഭിതരായ കരക്കാർ തിരികെ ആയിരവില്ലൻ ക്ഷേത്ര സന്നിധിയിൽ വലഞ്ചുഴി അമ്മയ്ക്ക് വേണ്ടി ആലയം പണിത് പ്രതിഷ്ഠ നടത്തി പടയണി ആരംഭിച്ചതായാണ് നിലവിലുള്ള ഐതിഹ്യം.
കുമ്പഴ-വെട്ടൂർ ചിട്ട പടയണിയിൽ പേരുകേട്ടതാണ്. എട്ട് ചെമ്പട മേളം തന്‍റെ 6 വിരലുകളിൽ നാരായണക്കുറുപ്പ് ആശാൻ കൊട്ടിയിരുന്നതു അത്ഭുതത്തോടെയാണ് പടയണി ആസ്വാദകർ വീക്ഷിച്ചിരുന്നത്. വെട്ടൂരിന്‍റെ തനതു ശൈലി ഇന്ന് അന്യം ആയി. കറുത്താശാനും തുണ്ടിയിൽ നാരായണക്കുറുപ്പ് ആശാനുമായിരുന്നു വെട്ടൂർ പടയണിയിലെ പ്രധാന ആശാന്മാർ. ഇവർ മൺമറഞ്ഞതോടെ ഇടക്കാലത്ത് പടയണി വെട്ടൂരിൽ നിന്നു പോയിരുന്നു. 1990 മുതൽ 2018വരെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒറ്റദിവസത്തെ പടയണിയാണ് നടത്തിയിരുന്നത്. മീനത്തിലെ പൂരം നാളിൽ നടക്കുന്നതിനാൽ മീനപ്പൂര പടയണി എന്നപേരിൽ അറിയപ്പെട്ടു തുടങ്ങി.
അന്നുമുതൽ കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിച്ചുവരുന്നത്. തുടർന്ന് 2018 മുതൽ ക്ഷേത്രം ഉപദേശക സമിതിയുടെയും നാട്ടിലെ ഒരു പറ്റം ചെറുപ്പക്കാരുടെയും ശ്രമഫലമായി പുതുതലമുറയ്ക്ക് പടയണി അഭ്യസിക്കുന്നതിന് ആയിരവില്ലേശ്വരകലാഗ്രാമം എന്ന പേരിൽ കലാഗ്രാമം പ്രവർത്തനം ആരംഭിക്കുകയും പടയണിക്കളരികൾ ആരംഭിക്കുകയും ചെയ്തു. വെട്ടൂർ ജ്യോതിപ്രസാദ് പ്രസിഡന്റും വെട്ടൂർ മജീഷ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലാഗ്രാമത്തിന്‍റെ പ്രവർത്തനം നടക്കുന്നത്. കടമ്മനിട്ട പി.ടി. പ്രസന്നകുമാറിന്‍റെ ശിക്ഷണത്തിൽ കഠിന പരിശീലനത്തിലൂടെ കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഒരു പറ്റം കലാകാരൻമാർ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
കോലങ്ങൾ എഴുതുന്നത് ഒന്നിടവിട്ട വർഷങ്ങളിലായി കിഴക്ക് പടിഞ്ഞാറ് കരകളിലാണ് ചെയ്യുന്നത്. ഭക്തർ കാലദോഷത്തിനായി വഴിപാട് നടത്തുന്ന കോലങ്ങളും പടയണിക്കളത്തിലുണ്ടാകും. ചെണ്ടമേളം, താലപ്പൊലി, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ചൂട്ടുകറ്റയുടെ നിണവെളിച്ചത്തിലാണ് കോലങ്ങൾ എഴുന്നെള്ളി, ഭൂതത്താൻകാവിനെ വലംവച്ച് ക്ഷേത്രത്തിന്‍റെ അഞ്ഞാഴിക്കണ്ടത്തിലൂടെ ഇറങ്ങി വയൽവരമ്പിലൂടെ പടയണിക്കളത്തിലേക്ക് എത്തുന്നത്. ഈ എടുത്ത് വരവ് വളരെ ആകർഷകമാണ്. ഏതുകരയിൽ നിന്ന് കോലം എടുത്തു വന്നാലും വയൽ മദ്ധ്യത്തിലെ ഭൂതത്താൻ കാവ് വലം വെച്ചുമാത്രമേ പടയണി കളത്തിൽ വന്നു കയറുകയുള്ളു. കാപ്പൊലിയോടെ പടയണി ചടങ്ങുകൾ ആരംഭിക്കും. പുലവൃത്തം, ഗണപതി, മറുത, കുതിര, പക്ഷി, കാലൻ, യക്ഷി, കാഞ്ഞിരമാല, ഭൈരവി എന്നിവയ്ക്ക് ശേഷം കരവഞ്ചിയോടെ പടയണി സമാപിക്കും.
ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തിൽ പൈതൃക രീതിയിലുള്ള പടയണി ചടങ്ങുകൾ തിരികെ കൊണ്ടുവരുവാനുള്ള ഒരുക്കത്തിലാണെന്ന് പ്രസിഡന്റ് ബാബുക്കുട്ടൻ ചാങ്ങയിൽ, സെക്രട്ടറി സന്തോഷ് പാലയ്ക്കൽ, പടയണിക്കമ്മിറ്റി കൺവീനർ കണ്ണൻ കുഴിവേലിൽ എന്നിവർ പറഞ്ഞു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.