തിരുവനന്തപുരം : ബജറ്റിന്‍റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി . തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തി. തുടക്കം മുതല്‍ അവസാനം വരെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ മാറ്റുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്‍റെ നിലവാരം കെടുത്തി. യഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിതെന്നും വിഡി സതീശൻ ആരോപിച്ചു. നയാ പൈസ കൈയ്യില്‍ ഇല്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണിതെന്നും വിഡി സതീശന്‍ വിമർശിച്ചു.
ലൈഫ് മിഷൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ 3% മാത്രമാണ് ചെലവാക്കിയത്. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് കൂടുതൽ പരാമർശം.കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. റബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്ന കാലമായിട്ടും റബ്ബറിന്‍റെ താങ്ങുവിലയില്‍ 10 രൂപയാണ് കൂട്ടിയത്. മൂന്ന് വർഷം കൊണ്ട് റബ്ബറിന് കൂട്ടിയത് 10 രൂപ മാത്രമാണ്. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ 250 ആയി ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. വിശ്വാസത ഇല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ക്‌ളീഷേയായ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങൾ ഉപയോഗിച്ച് ധനസ്തിതി മറച്ചു വെച്ചുവെന്നും അദ്ദേഹം വിമർശിച്ചു.