പാരീസ്: പാരിസില്‍ കൗമാരക്കാരനെ പോലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കൻ ആഫ്രിക്കൻ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പോലീസ് ചൊവ്വാഴ്ച വെടിവച്ച് കൊന്നത്. കാർ നിർത്താൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടർന്നായിരുന്നു വെടിവയ്പ്. നെയില്‍ എം എന്ന 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചില ഗതാഗത നിയമ ലംഘനങ്ങളില്‍ 17കാരന്‍ ഓടിച്ചിരുന്ന വാടക കാര്‍ ഉള്‍പ്പെട്ടിരുന്നു. തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പോലീസുകാരന്‍റെ ദൃശ്യങ്ങളും വളരെ അടുത്ത് നിന്ന് 17കാരനെ വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നതോടെ വലിയ പ്രതിഷേധത്തിനാണ് ഫ്രാന്‍സ് വേദിയായിരിക്കുന്നത്. വെടിവയ്പിന് പിന്നാലെ ഏതാനും മീറ്ററുകള്‍ മുന്നോട്ട് നീങ്ങിയ കാര്‍ ഇടിച്ച് തകരുകയായിരുന്നു. എമര്‍ജന്‍സി സേന 17കാരനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കൌമാരക്കാരനെ വെടിവച്ച് കൊന്നത് മാപ്പർഹിക്കാത്ത കുറ്റമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ ബുധനാഴ്ച വിശദമാക്കി.
പോലീസ് തലസ്ഥാനത്ത് ആളുകള്‍ പ്രതിഷേധവുമായി നിരവധി ആളുകളാണ് തടിച്ച് കൂടിയത്. പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീ വയ്ക്കുകയും ബസ് സ്റ്റോപ്പുകള്‍ അടിച്ച് തകര്‍ക്കുകയും പോലീസിനെതിരെ പടക്കങ്ങള്‍ പൊട്ടിച്ചെറിയുകയും അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധക്കാരനെ നേരിടാനായി വന്‍ പോലീസ് സന്നാഹമാണ് ഫ്രാന്‍സില്‍ നിരത്തിലുള്ളത്. ഇവരെ പിരിച്ച് വിടാനായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗവും നടക്കുകയും ചെയ്തു. ഫ്രെഞ്ച് സര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. പുറത്ത് വരുന്ന ദൃശ്യങ്ങളും വീഡിയോകളും ഞെട്ടിക്കുന്നതാണെന്ന നിരീക്ഷണത്തോടെയാണ് സര്‍ക്കാരിന്‍റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും പ്രതിഷേധക്കാരോട് ശാന്തരാകാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.