ലക്നോ: ഉത്തർപ്രദേശിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അഭിഭാഷകനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ദുർവേഷ് കുമാർ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗ്യാനേന്ദ്ര ത്രിപാഠി പ്രതിക്ക് 10,000 രൂപ പിഴയും വിധിച്ചു. പിതാവ് ലാൽത പ്രസാദിനെയും (76) അമ്മ മോഹിനി ദേവിയെയും (75) കൊലപ്പെടുത്തിയ കേസിൽ ദുർവേഷ് കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതായി സർക്കാർ അഭിഭാഷകൻ സുനിതി കുമാർ പഥക് വ്യക്തമാക്കി.
2020 ഒക്ടോബർ 13 ന് ബറേലിയിലെ മീർഗഞ്ച് മേഖലയിലാണ് ദുർവേഷ് കൊലപാതകം നടത്തിയത്. സഹോദരൻ ഉമേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർവേഷിനെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകത്തിനുള്ള ശിക്ഷ), ആയുധ നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തത്.





























