കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ സവാദാണ് അറസ്റ്റിലായത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. 13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂരില്‍നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തുവരുകയാണ്. ഇതിനുശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പേപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു പിടിയിലായ സവാദ്.
നേരത്തെ കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ഇതില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധിപറയുകയും ചെയ്തിരുന്നു. പല പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും ലഭിച്ചിരുന്നു. എന്നാല്‍, കേസിലെ ഒന്നാം പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സവാദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം വരെ പ്രഖ്യാപിച്ചിരുന്നതാണ്.





























