ഡൽഹി : കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നെന്നാരോപിച്ച് കേരളം നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കേരളത്തിന്റെ ധനമാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി കേന്ദ്രം നൽകിയ കുറിപ്പിന് സംസ്ഥാന സർക്കാർ അക്കമിട്ട് മറുപടി നൽകിയിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ കടുത്ത വാദപ്രതിവാദമുണ്ടായേക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേരളത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണ്, കിഫ്ബി പോലുള്ള സംവിധാനങ്ങൾ വഴി ബജറ്റിനുപുറത്തുള്ള കടമെടുപ്പ് നടത്തുന്നത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും തുടങ്ങിയ ആരോപണങ്ങളാണ് കേന്ദ്രം ഉന്നയിച്ചത്. സംസ്ഥാനങ്ങളുടെ കടക്കെണി രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. എന്നാൽ, കേന്ദ്രമാണ് കൂടുതൽ കടമെടുക്കുന്നതെന്നും അവരുടെ മോശം റേറ്റിങ് സംസ്ഥാനങ്ങളെ ബാധിക്കുന്നെന്നും കേരളം തിരിച്ചടിക്കുകയും ചെയ്തു.