ദില്ലി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യവും രാജ്യത്ത് അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന തരത്തിൽ മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഇന്നു വൈകിട്ട് 5 മണിക്കാണ് പാർലമെന്റ് സമുച്ചയത്തിലാണ് സർവകക്ഷിയോഗം ചേരുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നു കേരളത്തിലാണ്. ഈ സാഹചര്യത്തിൽ സർവകക്ഷി യോഗത്തിൽ രാഹുൽ പങ്കെടുക്കില്ല.
ഇന്ധന–വള മേഖലയിലെ പ്രതിസന്ധി, യുദ്ധസാഹചര്യത്തിൽ രാജ്യം സ്വീകരിച്ച നടപടികൾ എന്നിവയെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല അവലോകന യോഗം ഇന്നലെ ചേർന്നിരുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, ജനറൽ ഉപേന്ദ്ര ദ്വിവേദി, അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ഡിആർഡിഒ ചെയർമാൻ സമീർ കാമത്ത് എന്നിവരുൾപ്പെടെ മുതിർന്ന സൈനിക, പ്രതിരോധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.






























