ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ. എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക്കാരനിൽ നിന്ന് പഴയ പെട്രോളിന്റെ ഉയർന്ന വില തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതിന് പുറമെ, കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള എഥനോൾ നിർമാണ കമ്പനിക്ക് ഓഹരി വിപണിയിൽ കോടികളുടെ ലാഭമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നു. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുമ്പോൾ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ വലിയ കുറവാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതുവഴി പതിനായിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യമാണ് കേന്ദ്ര സർക്കാർ ലാഭിക്കുന്നത്.
എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവും കഴിഞ്ഞ ഒരു വർഷമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ സാമ്പത്തിക ലാഭത്തിന്റെ ചെറിയൊരു പങ്ക് പോലും സാധാരണക്കാരന് ലഭിക്കുന്നില്ല. E20 പെട്രോളിലൂടെ ജനങ്ങൾക്ക് നഷ്ടം മാത്രമാണ് മിച്ചം. എഥനോൾ ചേർക്കുന്നതുവഴി ഉൽപ്പാദനച്ചെലവ് നേരിയ തോതിൽ കുറയുന്നുണ്ടെങ്കിലും, ഉയർന്ന നികുതി നിരക്കുകൾ ഇന്ധന വില കുറയാതിരിക്കാൻ കാരണമാകുന്നു. ഇതിനുപുറമെ, എഥനോൾ കലർത്തിയ പെട്രോൾ പ്രത്യേക ടാങ്കറുകളിൽ എത്തിക്കേണ്ടി വരുന്നത് അടിസ്ഥാന വിലക്കുറവിനെ ഇല്ലാതാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.





























