തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം നിയമനവും ചുമതലയും ലഭിക്കാതെ പുറത്തുനിൽക്കുന്ന കെഎഎസ് ഉദ്യോഗസ്ഥരെ വഴിയാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ആവശ്യത്തിന് തസ്തികകൾ ഇല്ലാതെയാണ് കഴിഞ്ഞ സർക്കാർ കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും, ഈ പ്രതിസന്ധി പരിഹരിക്കാൻ ഇനി എന്ത് ചെയ്യാനാകുമെന്ന് സർക്കാർ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജോലികൾക്കായി വിവിധ ജില്ലകളിലേക്ക് നിയോഗിക്കപ്പെട്ട 13 കേരള അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ചുമതലയൊന്നും ലഭിക്കാതെ കഴിഞ്ഞ രണ്ട് മാസമായി വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യം ഇന്നലെ വാർത്ത ആയിരുന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്. മുൻ സർക്കാർ ഇവരെ നിയമിച്ച രീതിയിൽ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുവശത്ത് ഉദ്യോഗസ്ഥർക്ക് നിയമനം ലഭിക്കുന്നില്ലെന്ന പരാതി ഉയരുമ്പോൾ, മറുവശത്ത് സംസ്ഥാനത്ത് കെഎഎസ് ഉദ്യോഗസ്ഥർ വഹിക്കേണ്ട 13 പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നതാണ് മറ്റൊരു വസ്തുത. ദുരന്തനിവാരണ ചുമതലയുള്ള മലപ്പുറത്തെ ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെ എട്ട് ഡെപ്യൂട്ടി കലക്ടർമാരുടെ തസ്തികകളാണ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്.
ഇതിന് പുറമെ താമരശേരി, തളിപ്പറമ്പ് ഡിഇഒ പോസ്റ്റുകൾ ഉൾപ്പെടെ മറ്റ് അഞ്ച് പ്രധാന തസ്തികകളിലും ആളില്ലാത്ത അവസ്ഥയാണ്. ഇതുകൂടി പരിഗണിക്കുമ്പോൾ നിലവിൽ ജോലിയില്ലാതെ പുറത്തുനിൽക്കുന്ന പതിമൂന്ന് കെഎഎസ് ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളിൽ വൈകാതെ തന്നെ നിയമനം ലഭിച്ചേക്കും. എന്നാൽ ഭാവിയിൽ കൂടുതൽ കെഎഎസ് തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്.




























