പത്തനംതിട്ട : പലതരത്തിലുള്ള കുഷ്ടം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്നു. സ്വാർത്ഥതയാണ് ഇന്നിൻ്റെ കുഷ്ടം എന്ന് സിസ്റ്റർ ജൊവാൻ ചുങ്കപ്പര പറഞ്ഞു. കുഷ്‌ഠരോഗിയെ സൗഖ്യമാക്കുന്നതാണ് ഈ ഭാഗത്തെ ആശയം. ഇന്ന്
കുഷ്ടരോഗി താൻ രോഗിയാണെന്ന് തിരിച്ചറിയുന്നതുപോലെ ഇന്നത്തെ സമൂഹം തിരിച്ചറിയുന്നില്ല. സൗഖ്യം ഉണ്ടാവുന്നത് യേശുവിന്റെ സ്പർശനം മൂലമാണ്. അതുപോലെ സമൂഹത്തിലെയും സഭയിലെയും കുടുംബങ്ങളിലെയും കുഷ്ഠങ്ങളെ സ്പർശിച്ച് സൗഖ്യമാകുവാൻ സഭയ്ക്ക് സാധിക്കണം. ഉന്നത വിദ്യാഭ്യാസവും കുടുംബനിലവാരവും ഉണ്ടെങ്കിലും വിവാഹബന്ധം വേണ്ടെന്നു വെക്കുന്നവരും തലമുറ വേണ്ട എന്ന് വെക്കുന്നവരും നമ്മുടെ സമൂഹത്തിൽ വർദ്ധിക്കുന്നു. ഇത് സ്വാർത്ഥ മനോഭാവത്തിലൂടെ ഉടലെടുക്കുന്നതാണ് എന്ന് സിസ്റ്റർ ജൊവാൻ ഓർമ്മിപ്പിച്ചു. ആഡംബര ജീവിതത്തിനും സമ്പാദ്യത്തിനും അമിത ലാഭത്തിനും പ്രാധാന്യം കൊടുക്കുന്നതാണ് മറ്റൊരു കുഷ്ട രോഗം. സ്വദേശത്തുനിന്നും കുടുംബാംഗങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും പലായനവും ഇതുമൂലം വൻതോതിൽ വളരുന്നു. ജീവിത സാഹചര്യം വളരുന്നു എന്നതിനേക്കാൾ ക്രിസ്തീയ മൂല്യങ്ങളിൽ ജീവിക്കുവാൻ സാധിക്കുന്നവരാകണം സഭ.
ആസക്തി കുഷ്ഠരോഗത്തിന്റെ മറ്റൊരു വകഭേദമാണ്. സമയ പരിധിയില്ലാത്ത മൊബൈൽ ഫോൺ ഉപയോഗവും അമിത സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ആസക്തി മൂലം സമൂഹവും കുടുംബജീവിതവും ഒരുപോലെ ശിഥിലമാകുന്നു. മാതാപിതാക്കൾക്ക് മക്കളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. എല്ലാ അധികാരവും ദൈവത്തിൽ നിന്ന് നൽകപ്പെടേണ്ടതാണ്. മാതാപിതാക്കൾക്ക് ദൈവം നൽകിയിരിക്കുന്ന രക്ഷാകർതൃദൗത്യം ദൈവത്തിൽ നിന്ന് നൽകപ്പെട്ടതാണ്. അത് ദൈവം മാതാപിതാക്കളെ ഭാരമേൽപ്പിച്ചിരിക്കുന്ന അധികാരമാണെന്ന് മനസ്സിലാക്കി തലമുറയെ നേർവഴിക്ക് നയിക്കുവാൻ സഹായിക്കണം എന്നും സിസ്‌റ്റർ വ്യക്തമാക്കി. ഡോ. എബി തോമസ് വാരിക്കാട് പ്രസ്താവന നടത്തി. ഡോ. ഐസ്ക്ക് മാർ ഫിലക്സിനോസ്, മാത്യൂസ് മാർ സെറാഫിം, സഖറിയാസ് മാർ അപ്രേം, വികാരി ജനറൽ റവ. ജോർജ്ജ് മാത്യു എന്നിവർ സംബന്ധിച്ചു.





























