ചെങ്ങന്നൂർ: ദൈവം നമ്മെ നടത്തുന്നു എന്ന ചിന്ത ഏറ്റവും കൂടുതൽ ഭരിക്കേണ്ടത് പ്രതിസന്ധികളുടെ മദ്ധ്യത്തിൽ ആണ്. പ്രതിസന്ധികളുടെ മദ്ധ്യത്തിൽ അവസരങ്ങളിൽ ഉയർന്ന് ദൈവത്തെ മഹത്വപ്പെടുത്തുവാനും ദൈവത്തിൻ്റെ ശബ്ദം കേൾക്കുവാനും ഇടയാകണമെന്ന് ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. 17-ാം മത് ഭദ്രാസന കൺവൻഷനിൽ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഫാ.വർഗ്ഗീസ് പി.ഇടിച്ചാണ്ടി പ്രബോധന ശുശ്രുഷ നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, ഫാ.ഡോ.നൈനാൻ വി ജോർജ്ജ് ,ഫാ.മത്തായി കുന്നിൽ , ഫാ.സുനിൽ ജോസഫ് , ജേക്കബ് ഉമ്മൻ ,രാജൻ മത്തായി എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന കുടുംബ ധ്യാനയോഗത്തിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറൊസ് ധ്യാനപ്രസംഗം നടത്തി. ദൈവം നമ്മോടു കൂടെയുണ്ട്. നമ്മുടെ ആശ്രയമാണ്. നമ്മുടെ വീഴ്ചകൾ എന്തെന്ന് മനസ്സിലാക്കി ദൈവത്തിങ്കലേക്ക് തിരികെ പോകണം. നമ്മളിലുള്ള ആത്മീയ ശക്തി തിരിച്ചറിയണം. അദ്ദേഹം ഉത്ബോധിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ കോശി. പ്രഫ.എ. ഒ.വർഗ്ഗീസ്, സാലി തോമസ് എന്നിവർ പ്രസംഗിച്ചു. നാളെ രാവിലെ വി. കുർബ്ബാന ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പളളിയിൽ നടക്കും. 10 മണിക്ക് ഭദ്രാസന വിദ്യാർത്ഥി സംഗമം ജീസസ് കിഡ്സ് നടക്കും മോട്ടിവേഷൻ ക്ലാസിന് ഫാ.സജി മേക്കാട്ട് നയിക്കുന്ന ടീം നേതൃത്വം നല്കും. 65 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ സംഗമം സത്സംഗം 3 മണിക്ക് നടക്കും. ഗ്രേസ് ലാൽ ക്ലാസ് നയിക്കും.






























