എറണാകുളം: മോഷണക്കേസിൽ ആളുമാറി പോലീസ് മർദിച്ചെന്ന് യുവാവിന്റെ പരാതി. മൂവാറ്റുപുഴ പോലീസിന്റെ മർദനത്തിൽ ആണ് അമൽ ആന്റണി എന്ന യുവാവിന് ഗുരുതര പരിക്കേറ്റത്. മർദനത്തിനെതിരെ മൂവാറ്റുപുഴ സ്വദേശി അമൽ ആന്റണി നൽകിയ പരാതി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ മാസം12നാണ് സംഭവം. മൂവാറ്റുപുഴയിലെ ഒരു പൂക്കടയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് വിറ്റു എന്ന് ആരോപിച്ചാണ് അമൽ ആന്റെണിയെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. അന്നേ ദിവസം സ്വന്തം വീട്ടിലെ പഴയ ബാറ്ററി അമൽ ആക്രിക്കടയിൽ വിൽപ്പന നടത്തിയിരുന്നു. അമ്മയുടേയും ഭാര്യയുടേയും നാട്ടുകാരുടേയും മുന്നിൽ നിന്ന് മർദിച്ചാണ് പോലീസ് സംഘം അമലിനെ സ്റ്റേഷനിൽ എത്തിക്കുന്നത്.
എന്നാൽ സ്റ്റേഷനിൽ പരാതിക്കാർ നേരിട്ട് എത്തിയതോടെ ആളുമാറി എന്ന വിവരം പോലീസിന് മനസിലായി. അമലിനെ വിട്ടയക്കുകയായിരുന്നു. എന്നാൽ ശരീരമാസകലം വേദനയും പരുക്കും കാരണം ജോലിക്ക് പോകാൻ സാധിക്കാതെയായി. ഇതോടെ യുവാവ് മൂവാറ്റുപുഴയിലും പിന്നീട് തൊടുപുഴയിലും ചികിത്സ തേടി. കഴുത്തിനും നട്ടെല്ലിനും സാരമായ പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ വേണമെന്നാണ് നിർദേശം. പോലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ചും മർദ്ദനത്തെക്കുറിച്ചും വിശദമായ പരാതി എറണാകുളം റൂറൽ എസ് പിക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് അമൽ പറയുന്നു. എന്നാൽ ഉടൻതന്നെ മൂവാറ്റുപുഴ ഡിവൈഎസ്പി വിശദമായ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.





























