പാലക്കാട്: മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിയാണ് ആനയ്ക്ക് പരുക്കേറ്റത്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അഞ്ച് പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ആനയെ പരിശോധിക്കുകയാണ്. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നുമില്ല. വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രംഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം. ആനയെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നെന്നും വനം വകുപ്പ് ജിപി എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം ഉയരുന്നത്.
ആനപ്രേമിസംഘം വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകി. ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എന്നാൽ ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ല. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍.





























