ന്യൂഡൽഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം തുടര്‍ തീരുമാനങ്ങള്‍ക്കായി ചൊവ്വാഴ്ച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. ദില്ലി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഖര്‍ഗെയുടെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
പ്രശ്നരഹിതമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എംപിമാര്‍ മത്സരിക്കണോയെന്നതില്‍ യോഗം തീരുമാനമെടുത്തില്ല. മത്സരിക്കേണ്ടതില്ലെന്നാണ് ധാരണ. ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. അതടക്കം തീരുമാനങ്ങള്‍ കേരളത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിക്ക് പിന്നാലെ വരുമെന്ന് നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ല. പ്രചാരണ സമിതിയുടെ മുഖമാരെന്ന തീരുമാനവും പിന്നീട് വരും.






























