തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളന വേദിയിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് – യു ഡി എഫ് നേതാക്കൾ. പിണറായി എന്‍റെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ലജ്ജയുണ്ടെന്ന് പറഞ്ഞുകൊണ്ട് കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനാണ് വിമർശനം തുടങ്ങിവച്ചത്. സർക്കാരിനെതിരെ ജനരോഷം ഇരമ്പുമെന്നും 100 സീറ്റ് നേടി അധികാരത്തിലേറുമെന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഖജനാവിൽ വല്ലതും ബാക്കിയുണ്ടോ എന്നായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ചോദ്യം.
പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണെന്നും യു ഡി എഫ് അനായാസം അധികാരത്തിലേറുമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടത്. യാത്ര വൻ വിജയമാണെന്നും യു ഡി എഫിന്‍റെ അധികാരത്തിലേക്കുള്ള യാത്രയായിരുന്നെന്നുമാണ് ശശി തരൂർ എം പി പ്രസംഗിച്ചത്. വലിയ വിജയമായ ഈ യാത്ര കോൺഗ്രസും യു ഡി എഫും അധികാരത്തിലേറുമെന്ന സന്ദേശമാണ് നൽകുന്നതെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അഭിപ്രായപ്പെട്ടത്.





























