തെല്‍ അവിവ്: ഇസ്രായേലിന്റെ നിക്ഷിപ്ത അജണ്ടകള്‍ക്കും നുണകള്‍ക്കും പ്രചാരണം നല്‍കുന്ന പബ്ലിക് ഡിപ്ലോമസി ഡയറക്ടറേറ്റിലെ മുന്‍ ജീവനക്കാര്‍ 2023 മുതല്‍ തങ്ങള്‍ ചെയ്ത ജോലിക്ക് വേതനം ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്ത്. ഹസ്ബറ എന്ന പേരിലാണ് ഇസ്രായേല്‍ ഭരണകൂടം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടത്തുന്നത്. ഇസ്രായേല്‍ നടത്തിപ്പോരുന്ന ക്രൂരതകളെ വ്യാജ ആഖ്യാനങ്ങള്‍ കൊണ്ടോ വിവരങ്ങള്‍ കൊണ്ടോ മറയ്ക്കുക, ന്യായീകരിക്കുക എന്നതാണ് പ്രധാനമായും ഇവരുടെ ജോലി. ലോകവ്യാപകമായി സമൂഹമാധ്യമ ഇന്‍ഫ്‌ലുവേഴ്‌സിനെയും ആക്ടിവിസ്റ്റുകളുയുമെല്ലാം ഇത്തരം ജോലിക്ക് നിയോഗിക്കുന്നുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ ആരംഭിച്ച ഗസ്സയിലെ വംശഹത്യയുടെ ഭാഗമായ പ്രചാരണങ്ങള്‍ക്ക് വേണ്ടി ജോലിചെയ്ത വിവിധ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പണം നല്‍കിയില്ലെന്നാണ് പരാതി.
രണ്ട് മില്യണ്‍ ഷെക്കിള്‍സ് (ഏകദേശം 6.5 ലക്ഷം ഡോളര്‍) തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കാണിച്ച് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഇസ്രായേലി നേതാക്കളുടെ പ്രസംഗങ്ങള്‍ക്കായി സ്റ്റുഡിയോ ഒരുക്കുകയും യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കുകയും ചെയ്ത കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും. 2024 മാര്‍ച്ച് വരെ ഇസ്രായേല്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവായിരുന്ന എയ്‌ലോണ്‍ ലെവിക്കും പ്രതിഫലം ലഭിക്കാനുണ്ട്. ഇത് കിട്ടാന്‍ ഏറെ പരിശ്രമം നടത്തി ക്ഷീണിതനായെന്നും എന്നാല്‍ കേസിന്റെ ഭാഗമാകുന്നില്ല എന്നുമാണ് ലെവിയുടെ നിലപാട്.






























