തിരുവനന്തപുരം : വാക്സീന് പണം മുടക്കേണ്ടി വന്നാല്‍ സംസ്ഥാനത്ത് മറ്റ് ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് വാക്സീന് വേണ്ട പണം കണ്ടെത്താം. കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമാണ് കോവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങള്‍ക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
കോവിഡ് വാക്സീന്‍ ഒരു ഡോസിന് 400 രൂപവെച്ച് കണക്കാക്കിയാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സീന് വേണ്ടി മല്‍സരം നടന്നാല്‍ ഭാവിയില്‍ വില കൂടാം. ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കേണ്ടി വരും.
വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും ഐസക് ചോദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ നേരിടുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സീന്‍ വാങ്ങാന്‍ പണം കണ്ടെത്താമെന്ന പ്രതീക്ഷയും തോമസ്ഐസക് പങ്കുവെച്ചു.
കേരളത്തിലേക്ക് ഇനി വേണ്ട വാക്സീൻ വാങ്ങാൻ 1300 കോടി രൂപയോളം ചെലവ് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. ഇതു വലിയ ബാധ്യതയായതിനാൽ വാക്സീൻ സൗജന്യമായി ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. തീരുമാനത്തിനായി കാത്തുനിന്നാൽ വൈകിപ്പോകുമെന്നതുകൊണ്ടാണ് കേരളം സ്വന്തം നിലയിൽ വാക്സീൻ വാങ്ങാൻ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.