ദേവസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വിശ്വഗുരു ആയി മാറുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും വിദിഷയിലെ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശിവരാജ് ചൗഹാൻ. രാജ്യത്തിന്റെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുകയാണെന്നും അദ്ദേഹം പറയുന്നു. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെതിരെയും ശിവരാജ് സിംഗ് ചൗഹാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രാമക്ഷേത്രം പണിതുയർത്തിയപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. അവർ സന്തോഷസൂചകമായി വീടുകളിൽ ദീപങ്ങൾ തെളിയിച്ചു. പ്രാണപ്രതിഷ്ഠയിലേക്ക് കോൺഗ്രസിനേയും ക്ഷണിച്ചു. പക്ഷെ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല.
അവർ ക്ഷേത്രം സന്ദർശിക്കുകയില്ലെന്ന് അധികൃതരെ അറിയിച്ചു. രാമക്ഷേത്ര ദർശനം നിരസിച്ചത് കോൺഗ്രസിന് മേൽ എന്നും വലിയ കളങ്കമായി തന്നെ ഉണ്ടാകും. കോൺഗ്രസിന്റെ പ്രതിച്ഛായ ഇതോടെ എന്നേക്കുമായി ഇല്ലാതായി. ജനാധിപത്യവും ഭരണഘടനയും ഇന്ന് സുരക്ഷിതമായ കരങ്ങളിലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും നുണകളുമാണ് കോൺഗ്രസ് ബിജെപിക്കെതിരെ ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.





























