കൊച്ചി: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ റാപ്പര്‍ വേടൻ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. സ്വഭാവിക നടപടിയായി മുൻകൂര്‍ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ഹൈക്കോടതിയിലാണ് വേടൻ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. ഇന്നുതന്നെ ഹർജി പരിഗണിക്കണമെന്ന് വേടൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും കോഴിക്കോടും പരിശോധനകൾ നടത്തും. വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.





























