കാട്ടാക്കട: എട്ടുവയുള്ള മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അദ്ധ്യാപകന് 16 വർഷം കഠിന തടവിനും 60,000രൂപ പിഴയ്ക്കും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചു. കരകുളം ചെക്കേക്കോണം അഴിക്കോട് മലയത്ത് പണയിൽ സജിന മൻസിലിൽ മുഹമ്മദ് തൗഫിക്കിനെ(27)യാണ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്നു 50,000 രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ 9മാസം അധിക തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീപത്തുള്ള അറബിക് സ്കൂളിൽ പഠിക്കാനെത്തിയ എട്ട് വയസുകാരിയെ ക്ലാസിനകത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയതുകാരണം പീഡന വിവരം കുട്ടി പുറത്തു പറഞ്ഞില്ല.
മകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയംതോന്നിയ മാതാവ് ബന്ധുവിനോട് പ്രതിയെപ്പറ്റി തിരക്കിയ സമയം കുട്ടി മാതാവിനോട് പീഡന വിവരം പറയുകയായിരുന്നു.തുടർന്ന് വിളപ്പിൽശാല പൊലീസിൽ പരാതി നൽകി.അന്നത്തെ വിളപ്പിൽശാല സബ്ഇൻസ്പെക്ടർ വി.ഷിബുവാണ് കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.