തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ആഹ്വാനം ചെയ്‌ത് സിപിഐഎം സംസ്ഥാന സെക്രട്ടിയേറിയേറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഊര്‍ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത് ജനങ്ങള്‍ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. എണ്ണ ഇറക്കുമതിക്കായി വൈവിധ്യമാര്‍ന്ന സ്രോതസ്സുകളെ ആശ്രയിച്ച് ദീര്‍ഘവീക്ഷണത്തോടെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ രാജ്യം എത്തിച്ചേരുമായിരുന്നില്ല. വിലക്കയറ്റം അതിരൂക്ഷമായിരിക്കെയുള്ള ഈ നടപടി ജനജീവിതം കൂടുതല്‍ ദുരിതമയമാക്കും.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റതോത് രാജ്യത്ത് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇടിത്തീ പോലെ ഇന്ധന വിലവര്‍ദ്ധനവും എത്തുന്നത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മാര്‍ച്ചിലെ 3.83 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 8.3 ശതമാനമായാണ് ഉയര്‍ന്നത്. ഇന്ധന വിലവര്‍ധനവ് കൂടി വരുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാവും. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ ഇടിഞ്ഞപ്പോള്‍, ജനങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. പകരം ഇന്ധന നികുതി കുത്തനെ ഉയര്‍ത്താനായിരുന്നു ഈ അവസരം കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചത്. അതേസമയം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചപ്പോള്‍ ഈ വിലവര്‍ദ്ധനയുടെ കെടുതികള്‍ ജനങ്ങളുടെ ചുമലിലേക്ക് കെട്ടിവെക്കുകയും ചെയ്യുന്നു.





























