റാന്നി: പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് -മുണ്ടപ്പുഴ റോഡിൽ കനത്ത മഴയെത്തുടർന്ന് തകർന്ന സംരക്ഷണ ഭിത്തി അടിയന്തിരമായി പുനർ നിർമ്മിച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സി. പി. ഐ റാന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള
മുണ്ടപ്പുഴ-പെരുമ്പുഴ റോഡില്‍ ടെലഫോണ്‍ ഭവന് മുന്നിലായിട്ടാണ് റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. ഒരാഴ്ച മുമ്പ് പെയ്ത കനത്ത മഴയിലാണ് കെട്ട് ഇടിഞ്ഞു വീണത്. കെട്ട് ഇടിഞ്ഞതോടെ ഗതാഗതത്തിന് ഭീഷണിയായി വശം ഇരുത്തി തുടങ്ങിയിട്ടുമുണ്ട്.
നാട്ടുകാര്‍ മരച്ചില്ലകള്‍ ഉപയോഗിച്ചാണ് അപകട മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മണ്ണ് ഒലിച്ചു പോകാന്‍ സാധ്യത ഏറെയാണ്. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം ജോജോ കോവൂർ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി.റ്റി. കുറിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. തെക്കേപ്പുറം വാസുദേവൻ, കെ.എസ് അരവിന്ദ്, സന്തോഷ് മൂഴിക്കൽ, കെ.ജി. രാജൻപിള്ള, അച്ചൻകുഞ്ഞ് മൂഴിക്കൽ, ശശി തേവരു പാറ, ജോമോൻ പാലച്ചുവട്, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.





























