റിയാദ്: സൗദിയിലെ പ്രവാസികൾക്ക് മുഴുവൻ നേട്ടമാകുന്ന ശമ്പള സുരക്ഷാ നിയമം നടപ്പാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നിയമമനുസരിച്ച് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് ഓരോ മാസവും കൃത്യമായി തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ശമ്പളമെത്തിയിരിക്കണം. തുടർച്ചയായി രണ്ട് മാസത്തിലേറെ ശമ്പളം മുടങ്ങിയാൽ തൊഴിലാളിക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനാകും. പ്രവാസികൾക്ക് നേട്ടമാകുന്നതാണ് തീരുമാനം. സൗദിയിലെ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്ഥാപനങ്ങളോട് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യുപിഎസ് നടപ്പാക്കാൻ ആവശ്യപ്പെട്ടത്.
2013-ൽ ആരംഭിച്ച ഈ സംവിധാനത്തിന്റെ അവസാന ഘട്ടമാണ് നാളെ പ്രാബല്യത്തിലാവുക. തൊഴിലാളികൾക്ക് കരാറിൽ വ്യക്തമാക്കിയ സമയത്തും തുകയിലും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനമോ സ്‌പോൺസറോ ശമ്പളം മുടക്കിയാൽ അത് ഓട്ടോമാറ്റിക്കായി നിരീക്ഷപ്പെടുകയും സ്ഥാപനത്തിന്റെ സേവനം തടസ്സപ്പെടാനും കാരണമാകും. നേരിട്ട് ബാങ്കുവഴിയാണ് ഡബ്ല്യുപിഎസിന്റെ പ്രവർത്തനം. ഇതിനായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് മദദ് പ്ലാറ്റ്ഫോമുമായി ലിങ്ക് ചെയ്യും. ഇതോടെ ശമ്പള വിതരണം ബാങ്ക് വഴി മാത്രമേ നടത്താവൂ.ഓരോ മാസവും എച്ച്ആർ അക്കൗണ്ട്‌സ് വിഭാഗം തൊഴിലാളികളുടെ പേസ്ലിപ് മദദ് പ്ലാറ്റ്‌ഫോമിൽ അപ്ലോഡ് ചെയ്യണം. ഇതിൽ ശമ്പളത്തുകയും ആനുകൂല്യങ്ങളും കൂട്ടുകയും പിഴകളുണ്ടെങ്കിൽ കുറക്കുകയും ചെയ്യാം. ഇതോടെ 48 മണിക്കൂറിനകം ശമ്പളം അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകും.






























